Showing posts with label യാത്രാവിവരണം. Show all posts
Showing posts with label യാത്രാവിവരണം. Show all posts

Saturday, 25 April 2009

ലങ്കാവി - ഭാഗം 7

(ഭാഗം 6 ല്‍ നിന്നും തുടര്‍ച്ച)


പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ കുറച്ചു വൈകി. പ്രഭാത ഭക്ഷണം കഴിഞ്ഞു മുറിയില്‍ നിന്നും ചെക്ക് ഔട്ട് ചെയ്തു. ബാഗുകളൊക്കെ കാറിലെടുത്തു വെച്ചു. പോകണമെന്നുദ്ദേശിച്ച ഒരു പാട് സ്ഥലങ്ങള്‍ ഇനിയും ബാക്കിയാണ്. അണ്ടര്‍ വാട്ടര്‍ വേള്‍ഡ് (Under Water World) തന്നെയാകട്ടെ ആദ്യം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മറൈന്‍ ആന്‍ഡ് ഫ്രെഷ് വാട്ടര്‍ അക്വേറിയകളിലൊന്നാണ് അണ്ടര്‍ വാട്ടര്‍ വേള്‍ഡ്. 4000 ഇനങ്ങളിലുള്ള മത്സ്യങ്ങളെയും, 500 ല്‍ പരം മറ്റ് കടല്‍/കര ജീവികളെയും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. (2007 ല്‍ ഉണ്ടായ ഒരു വിഷബാധയില്‍ ഇവിടുത്തെ600ല്‍ പരം ജീവികള്‍ കൊല്ലപ്പെട്ടു)





ഹെക്സഗണല്‍ ആകൃതിയിലുള്ള ഒരു ഗ്ലാസ് തുരങ്കമാണിവിടുത്തെ ഹൈലൈറ്റ്. പല സെക്ഷനുകളായാണ് എക്സിബിറ്റുകളെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. Sub Antartic സെക്ഷനില്‍ അപൂര്‍വമായ റോക്ക് ഹോപ്പര്‍ പെന്‍‌ഗ്വിനുകളെ കാണാം.



Temperate സെക്ഷനില്‍ സതേണ്‍ ഫര്‍ സീല്‍, ആഫ്രിക്കന്‍ പെന്‍‌ഗ്വിന്‍ തുടങ്ങിയവയുണ്ട്. Fresh Water, Marine സെക്ഷനുകള്‍ വളരെ വിശാലവും വലുതുമാണ്. ആയിരക്കണക്കിന് എക്സിബിറ്റുകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.






സൌത്ത് ഈസ്റ്റ് ഏഷ്യ, ആമസോണ്‍, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിവിധതരം Garfish, Catfish, Matamata, Sting Ray, Turtles, Alligators തുടങ്ങിയവയെ ഇവിടെ കാണാം. ഏറ്റവും വലിയ ശുദ്ധജല മത്സ്യമായ Arapaima യും ഇവിടുണ്ട്.







ഇത്രയൊക്കെ എക്സിബിറ്റുകള്‍ ഉണ്ടായിട്ടും അവയെ പരിപാലിക്കുന്ന രീതിയില്‍ എനിക്കത്ര തൃപ്തി തോന്നിയില്ല. പ്രത്യേകിച്ച് പെന്‍‌ഗ്വിനുകളുടെ സെക്‍ഷന്‍. അവയുടെ കൂടുകള്‍ വൃത്തിയാക്കുന്നയാള്‍ ഭക്ഷണാവശിഷ്ടങ്ങളൊക്കെ കഴുകി കൂട്ടിനകത്തു തന്നെയുള്ള വെള്ളത്തിലേക്ക് ഒഴുക്കി വിടുന്നത് കാണാമായിരുന്നു. ബീവറുകള്‍ വളരെ ആക്‍ടിവ് ആയ ഒരു ജീവിയാണ്. അതിനൊന്ന് ഓടി നടക്കാന്‍ പോലും സ്ഥലമില്ലാതെയാണ് കൂടുകള്‍ ഒരുക്കിയിരിക്കുന്നത്.


അണ്ടര്‍ വാട്ടര്‍ വേള്‍ഡില്‍ നിന്നും ഇറങ്ങിയതിനു ശേഷം ഞാന്‍ പോയത് ബേര്‍ഡ് പാരഡൈസിലേക്കാ‍ണ്. കുവാ ടൌണിന്റെ പടിഞ്ഞാറ് വശത്ത് സ്ഥിതി ചെയ്യുന്ന പക്ഷികളുടെ ഈ സ്വര്‍ഗം, ചെറുതെങ്കിലും കണ്ടിരിക്കേണ്ടതാണ്.




വൈകിട്ട് 5 മണിക്കാണ് എന്റെ ഫ്ലൈറ്റ്. സമയം 2 മണിയായിരിക്കുന്നു. ഞാന്‍ എയര്‍ പോര്‍ട്ടിലേക്ക് തിരിച്ചു. വഴിവക്കില്‍ കണ്ട ഒരു തട്ടു കട പോലെയുള്ള റെസ്റ്റോറന്റില്‍ നിര്‍ത്തി ഉച്ചഭക്ഷണം കഴിച്ചു. ഇംഗ്ലീഷ് അറിയാത്ത ആ കടയുടമയോട് ആംഗ്യഭാഷതന്നെ വേണ്ടി വന്നു, സംവദിക്കാന്‍! തിരിച്ച് എയര്‍പോര്‍ട്ടിലെത്തി. കാറിന്റെ കീ കൌണ്ടറില്‍ ഏല്‍പ്പിച്ചു. സമയക്കുറവു മൂലം കാണാനാവാതെ പോയ സ്ഥലങ്ങളെക്കുറിച്ചായിരുന്നു അപ്പോള്‍ എന്റെ വിഷമമത്രയും. അതില്‍ പ്രധാനപ്പെട്ടവ:

1. Mahsuri യുടെ ശവകുടീരം (Makam Mahsuri). 1800 കളില്‍ ജീവിച്ചിരുന്ന ലങ്കാവിയുടെ നായികയായിരുന്നത്രേ മഹ്‌സുരി. ദുര്‍മരണപ്പെട്ട മഹ്‌സുരിയുടെ ശാപം തലമുറകളായി തങ്ങളെ പിന്തുടരുന്നു എന്ന് ദ്വീപ് നിവാസികള്‍ വിശ്വസിക്കുന്നു. പാരീസിന് ഐഫല്‍ ടവര്‍ എത്ര പ്രധാനമാണോ, അത്രയും പ്രാധാന്യമുള്ള ചരിത്ര സ്മാരകമാണ് ലങ്കാവിക്ക് മഹ്‌സുരിയുടെ കുടീരം.

2. തെലാഗ തുജു (Seven Wells) വെള്ളച്ചാട്ടം. മച്ചിന്‍‌ചാംഗ് മലനിരകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിന് താഴെയുള്ള ഭാഗത്തിന് ആഴം കുറവായതിനാല്‍ ഇവിടെ കുളിക്കുകയും നീന്തുകയും ചെയ്യാം. സാരമില്ല; അതിരപ്പള്ളി വെള്ളച്ചാട്ടം കണ്ടിട്ടുള്ളതു കൊണ്ട് ഇതൊരു നഷ്ടമാവാനിടയില്ല!

സമയമുണ്ടെങ്കില്‍ പാരഗ്ലൈഡിംഗിനും, സ്പാ യിലും പോകണമെന്നുണ്ടായിരുന്നു. 3 ദിവസങ്ങള്‍ തികച്ചും അപര്യാപ്തം തന്നെ. പ്രകൃതിയെ സ്നേഹിക്കുന്നവര്‍ക്ക്, പ്രകൃതിയോടിണങ്ങി ജീവിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലമാണ് ലങ്കാവി. തീര്‍ച്ചയായും ഇനിയൊരിക്കല്‍ കൂടെ ഞാനിവിടെ വരും.

ഫ്ലൈറ്റ് പുറപ്പെടാറായി. ഇനി അടുത്ത മൂന്ന് ദിവസങ്ങള്‍ ക്വാല ലം‌പൂരിലാണ്. അതിനായി മനസ്സ് തയ്യാറെടുത്തു കഴിഞ്ഞു! Salamat Jalan Langkawi!

ഉപയോഗപ്രദമായ കുറച്ചു ലിങ്കുകള്‍:

ലങ്കാവിയെ പറ്റിയും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍: http://www.langkawi-online.com/

ഹോട്ടലുകളെപ്പറ്റിയും മറ്റ് ട്രാവല്‍ ഇന്‍ഫോര്‍മേഷനുകളെപ്പറ്റിയും അറിയാന്‍:

റിവ്യൂകള്‍ വായിക്കാന്‍:

ദേവ് അഡ്‌വെഞ്ച്വര്‍ ട്രിപ്പുകളെ പറ്റി അറിയാന്‍ :

പുലാവു പയാര്‍ മറൈന്‍ പാര്‍ക്കിനെ പറ്റി അറിയാന്‍:
അണ്ടര്‍ വാട്ടര്‍ വേള്‍ഡിനെ പറ്റി അറിയാന്‍:

ലങ്കാവിയിലെ റെസ്റ്റോറന്റുകളെപ്പറ്റി അറിയാന്‍: http://www.virtualtourist.com/travel/Asia/Malaysia/Negeri_Kedah/Pulau_Langkawi-1282739/Restaurants-Pulau_Langkawi-BR-1.html

(അവസാനിച്ചു)

Tuesday, 31 March 2009

ലങ്കാവി - ഭാഗം 4

(ഭാഗം 3 ല്‍ നിന്നും തുടര്‍ച്ച)


കണ്ടല്‍ക്കാടുകള്‍ ഇടതൂര്‍ന്ന ഒരു കൈവഴിയിലേക്ക് ഞങ്ങള്‍ കയറി. നദിക്ക് വളരെ വീതി കുറവാണിവിടെ. നാലോ അഞ്ചോ മീറ്റര്‍ മാത്രം. ശ്രദ്ധിച്ചു തുഴഞ്ഞില്ലെങ്കില്‍ കണ്ടല്‍ക്കാടുകളില്‍ ചെന്നിടിക്കും. ദേവ് വളരെ ക്ഷമയോടെ എല്ലാവര്‍ക്കും വേണ്ടി കാത്തിരിക്കുകയും, വഴിവക്കിലുള്ള കാ‍ഴ്ചകള്‍ വിശദീകരിച്ചു തരികയും ചെയ്തു കൊണ്ടിരുന്നു. ഇട തിങ്ങിയ കാടുകള്‍ കാരണം സൂര്യപ്രകാശം വളരെ കുറച്ചു മാത്രമേ പതിക്കുന്നുള്ളൂ. ഒരിടത്തെത്തിയപ്പോള്‍ ദേവ് മുകളിലെ ചില്ലയിലേക്ക് വിരല്‍ ചൂണ്ടി. ഒരു ഫോറസ്റ്റ് മോണിറ്റര്‍ ലിസാര്‍ഡ് (Forest Monitor Lizard) ആണ്. ചില്ലയുടെ നിറവുമായി വളരെ സാമ്യമുള്ളതിനാല്‍ അതിനെ കണ്ടു പിടിക്കാന്‍ തന്നെ പാടുപെട്ടു. ഒരു 45 സെന്റിമീറ്റര്‍ നീളം വരും.


പിന്നീടങ്ങോട്ട് കണ്ടല്‍ക്കാടുകളില്‍ മാത്രം കാണാന്‍ കഴിയുന്ന വാട്ടര്‍ മോണിറ്റര്‍ ലിസാര്‍ഡ്, ബട്ടര്‍ഫ്ലൈ ലിസാര്‍ഡ് തുടങ്ങിയ പല്ലി വര്‍ഗത്തില്‍ പെട്ട ജീവികളെയും, ഡസ്കി ലീഫ് ലംഗൂര്‍ (Dusky Leaf Lungur), ലോം‌ഗ് ടെയില്‍ഡ് മകാക്ക് (Long Tailed Macaque) തുടങ്ങിയ വാനരന്മാരെയും, റെഡ് വാറ്റില്‍ഡ് ലാപ്‌വിംഗ് (Red Wattled Lapwing) തുടങ്ങിയ അപൂര്‍വമായ പക്ഷികളേയും കാണാന്‍ കഴിഞ്ഞു.

കാഴ്ചകള്‍ ആസ്വദിച്ചു അങ്ങനെ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ദേവ് എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി 'സ്റ്റോപ്'!' എന്നലറി. ഓ! ഞാനിപ്പോള്‍ ഒരു മരത്തില്‍ ചെന്നിടിച്ചേനെ! ഉടനെ തിരിച്ചു തുഴഞ്ഞ് മരത്തില്‍ നിന്നും ഒരു 'ക്ലിയര്‍ ഡിസ്റ്റന്‍സ്'' പാലിച്ചു. നിഷ്കളങ്കനായി ഒന്നുമറിയാത്ത പോലെ ഇരിക്കുന്ന എന്നോട് ദേവ് മുകളിലേക്ക് നോക്കാന്‍ പറഞ്ഞു. പകുതി ജീവന്‍ പോയി! മരത്തിന്റെ ചില്ലയില്‍ എന്റെ തലയ്ക്ക് നേര്‍ മുകളിലായി ഒരാള്‍ തൂങ്ങിക്കിടക്കുന്നു! കൊടിയ വിഷമുള്ള ഒരു പാമ്പ്.. Mangrove Pit Viper. ഞാന്‍ ആ മരത്തില്‍ ചെന്നിടിച്ചിരുന്നെങ്കില്‍ ശിവന്റെ കഴുത്തില്‍ സര്‍പ്പം കിടക്കുന്നതു പോലെ അത് എന്റെ കഴുത്തില്‍ കിടന്നേനെ! അപ്പോഴാണ് കണ്ടല്‍ക്കാടുകളില്‍ ചെന്നിടിക്കരുതെന്ന് പറഞ്ഞത് കയാക്കിന് കേടു പറ്റാതിരിക്കാനല്ല; സ്വന്തം ജീവന്‍ രക്ഷിക്കാനാണെന്ന് എനിക്ക് മനസിലായത്!


ഇടതിങ്ങിയ ഈ കണ്ടല്‍ക്കാടുകളും, നദിയുടെ കൈവഴികളും ഉഗ്രവിഷമുള്ളതും ഇല്ലാത്തതുമായ അനേകം പാമ്പുകളുടെ വാസസ്ഥലം കൂടിയാണ്. പലയിനം മലമ്പാമ്പുകള്‍, പാരഡൈസ് ട്രീ സ്നെയ്ക് (Paradise Tree Snake), സണ്‍ബീം സ്നെയ്ക് (Sun Beam Snake), പഫ് ഫേസ്‌ഡ് വാട്ടര്‍ സ്നെയ്ക് (Puff Faced Water Snake), കാറ്റ് സ്നെയ്ക്ക് (Cat Snake), ട്രയാംഗിള്‍ കീല്‍ബാക്ക് (Triangle Keelback), മലായന്‍ ബ്ലൂ ക്രൈറ്റ് (Malayan Blue Krait) അങ്ങനെ ഒരു പാട് ഇനങ്ങള്‍. ഏതായാലും, പിന്നീട് വളരെ ശ്രദ്ധിച്ചാണ് തുഴഞ്ഞത്. പല പാമ്പുകളെയും തൊട്ടടുത്ത് നിന്ന് കണ്ടു. ഒന്നാഞ്ഞ് കൊത്തിയാല്‍ എത്താവുന്നത്ര ദൂരത്തില്‍!
ഒരു പാറക്കെട്ടിനടുത്തു ചെന്ന് ഞങ്ങള്‍ നിന്നു. ദേവ് ശ്രദ്ധാപൂര്‍വം ഓരോരുത്തരെയും കരയിലേക്ക് വലിച്ചു കയറ്റി. കയാക്കുകള്‍ ചേര്‍ത്ത് കെട്ടിയിട്ടു. ബാറ്റ് കേവിനു (Bat Cave) സമീപമാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്. സന്ദര്‍ശകരെ കണ്ടതു കൊണ്ടായിരിക്കാം, മരങ്ങളില്‍ നിന്ന് Long Tailed Macaque കള്‍ ഞങ്ങളെ സാകൂതം വീക്ഷിക്കുന്നു. കൂടെയുള്ളവര്‍ അവയെ ആകര്‍ഷിക്കാനായി ശബ്ദമുണ്ടാക്കിക്കൊണ്ട് കയ്യിലുള്ള ബോട്ടിലുകളും, ക്യാമറകളും വീശുന്നു. 'Don't do that! They are not as friendly as you think!' എന്ന് ദേവ് പറഞ്ഞു തീര്‍ന്നില്ല; പുറകില്‍ കൂടെ ഒരു വാനരന്‍ വന്ന് ഒരാളുടെ ക്യാമറ തട്ടിപ്പറിച്ചു കൊണ്ടോടി! ഇഷ്ടപ്പെടാഞ്ഞിട്ടാണോ എന്തോ, അവന്‍ അത് കളഞ്ഞ് അവന്റെ പാട്ടിനു പോയി. അപ്പോഴേക്കും വേറൊരാളുടെ കയ്യില്‍ നിന്നും വാട്ടര്‍ ബോട്ടില്‍ അപഹരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ദേവ് എല്ലാവരെയും വിളിച്ചു കൂട്ടി. എല്ലാ സാമഗ്രികളും നിങ്ങളുടെ ബാഗില്‍ വെച്ച്, ബാഗ് ശരീരത്തോട് ചേര്‍ത്തു വെയ്ക്കുക. മകാക്കുകളെ ഫീഡ് ചെയ്യാതിരിക്കുക. രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, നിങ്ങള്‍ കൂടുതല്‍ കൊടുക്കുന്തോറും, അവ നിങ്ങളെ വിടാതെ പിന്തുടരും. രണ്ട്,സന്ദര്‍ശകര്‍ കൊടുക്കുന്ന കൃത്രിമ ഭക്ഷണ സാധനങ്ങള്‍ മകാക്കുകളുടെ ഡൈജസ്റ്റിവ് സിസ്റ്റത്തിനു യോജിച്ചതല്ല.. ആയുസ്സെത്താതെ അവ ചത്തൊടുങ്ങും. മാത്രമല്ല; പ്ലാസ്റ്റിക് ബോട്ടിലുകളും, ടിന്‍ കാനുകളും കടിച്ചു തുറക്കാന്‍ ശ്രമിക്കുന്ന മകാക്കുകളുടെ പല്ലുകള്‍ പെട്ടെന്ന് തേഞ്ഞ് തീരുകയും, പ്രകൃതിദത്തമായ രീതിയില്‍ അവയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാതെവരികയും ചെയ്യും. ദേവ് എല്ലായിടത്തും നടന്ന് ചിതറിക്കിടന്നിരുന്ന് പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും പെറുക്കിയെടുത്ത് അദ്ദേഹത്തിന്റെ ബാഗില്‍ നിക്ഷേപിച്ചു. നമ്മെ സ്നേഹിക്കുന്നതിലുപരിയായി പ്രകൃതിയേയും, മറ്റു ജീവജാലങ്ങളെയും സ്നേഹിക്കാന്‍ പഠിക്കണമെന്ന പാഠം. ഒരു സത്യസന്ധനായ പ്രകൃതി സ്നേഹിയെ ഞാന്‍ ദേവില്‍ കണ്ടു..

ഞങ്ങള്‍ ബാറ്റ് കേവിനു മുമ്പിലെത്തി. ഈ പാറക്കെട്ട് 480 മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ലൈം സ്റ്റോണ്‍ ആ‍യതു കൊണ്ടായിരിക്കാം, പാറയുടെ മിക്ക ഭാഗങ്ങളും ലീച്ചിംഗ് എന്ന പ്രതിഭാസത്താല്‍ ദ്രവിച്ചിരിക്കുന്നു. വശങ്ങളിലായി മനോഹരമായ പെയിന്റിംഗ് പോലെ ആല്‍ഗേ ഫോര്‍മേഷന്‍. കേവിനുള്ളിലേക്ക് നീളുന്ന ഒരു നീര്‍ച്ചാല്‍. ഉള്ളിലേക്കൊന്നും കാണാന്‍ വയ്യ. കൂരിരുട്ടാണ്. ബാഗില്‍ നിന്നും ടോര്‍ച്ച് ലൈറ്റെടുക്കാന്‍ തുനിഞ്ഞ ഒരു സഹയാത്രികനെ ദേവ് വിലക്കി. ഗുഹയ്ക്കുള്ളിലെ ജീവികള്‍ക്ക് ഫ്ലാഷ് ലൈറ്റ് ഒരു പ്രശ്നമായേക്കാം.
വവ്വാലുകളുടെ ഗുഹയ്ക്കുള്ളില്‍ വവ്വാല്‍ ഉണ്ടോ എന്നു പോലും അറിയാന്‍ വയ്യ. ഒരു സ്ഥലത്തെത്തിയപ്പോള്‍ ദേവ് എന്നോട് മുകളിലേക്ക് ഫോട്ടോ എടുക്കാന്‍ പറഞ്ഞു. ഒരു നിമിഷത്തില്‍ പൊലിഞ്ഞു തീര്‍ന്ന ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ട കാഴ്ച അത്ഭുതകരമായിരുന്നു. ഗുഹയുടെ മേല്‍ക്കൂരയില്‍ ആയിരക്കണക്കിന് വവ്വാ‍ലുകള്‍ തല കീഴായി തൂങ്ങിക്കിടക്കുന്നു!



ബാറ്റ് കേവില്‍ പ്രധാനമായും ഉള്ളത് Malaysian Fruit Bats എന്നറിയപ്പെടുന്ന ചെറിയ വവ്വാലുകളാണ്. 60 മീറ്റര്‍ നീളമുള്ള ഗുഹ കടന്ന് ഞങ്ങള്‍ പുറത്തെത്തി. ഗുഹയില്‍ പലയിടങ്ങളിലും തല മുട്ടാവുന്ന അത്രയും താഴെയാണ് മുകള്‍ ഭാഗം. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ തലയിടിച്ചതു തന്നെ.

കേവിനു പുറത്തായി കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കണ്ടല്‍ക്കാടുകള്‍. അതിനു നടുവിലായി മരത്തില്‍ നിര്‍മിച്ച ഒരു നടപ്പാതയും. ഈ പാത ചെന്നു നില്‍ക്കുന്നത് Barn Thai എന്ന പ്രശസ്തമായ, കാടിനു നടുവിലുള്ള ഒരു റെസ്റ്റോറന്റിലാണ്. 450 മീറ്ററോളം നീളമുള്ള പാതയാണത്. അവിടേക്കെത്തിപ്പെടാന്‍ ഈയൊരു മാര്‍ഗം മാത്രം!



ഏതായാലും ഞങ്ങളുടെ ഭക്ഷണം ഒരുക്കിയിരിക്കുന്നത് വേറൊരു സ്ഥലത്താണ്. ബാറ്റ് കേവ് ചുറ്റിക്കറങ്ങി വന്നു ചേരുന്നത് ഒരു ചെറിയ ബോട്ട് ജെട്ടിയിലേക്കാണ്. പോകുന്ന വഴി ദേവ് കണ്ടല്‍ക്കാടുകളെപ്പറ്റി വിശദായി വിവരിച്ചു തന്നു. അമിതമായ ഉപ്പു വെള്ളത്തില്‍ അതിജീവിക്കുന്നതിന് ഒരു പ്രത്യേക കഴിവു തന്നെയുണ്ട് കണ്ടല്‍ക്കാടുകള്‍ക്ക്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, ബ്രീതിംഗ് റൂട്ട്സ് എന്നറിയപ്പെടുന്ന ഇതിന്റെ വേരുകള്‍ തന്നെയാണ്. ശരിയായ വൈവിപാറസ് (viviparous) ചെടികളാണ് കണ്ടല്‍. ചെടിയുടെ വിത്ത് മാതാവിന്റെ വശത്ത് അള്ളിപ്പിടിച്ചിരുന്ന് ഒരു embryo ആയി മാറുകയും, അതില്‍നിന്ന് മറ്റൊരു ചെടി മുളക്കുകയും ചെയ്യുന്നു. പോകുന്ന വഴിയില്‍ കണ്ട ചില സ്പൈഡറുകളെ പറ്റിയും, പ്രാണികളെപ്പറ്റിയും വിശദീ‍കരിച്ചു തരാന്‍ ദേവ് മറന്നില്ല.
ബോട്ട് ജെട്ടിയില്‍ ഞങ്ങള്‍ നേരത്തെ വന്ന ബോട്ട് കാത്തു നില്‍പ്പുണ്ട്. ഉച്ചഭക്ഷണത്തിനായി കിലിം നദിയില്‍ തന്നെയുള്ള മറ്റൊരു സ്ഥലത്തേക്ക് പോകണം. Hole in the Wall എന്നാണ് ആ റെസ്റ്റോറന്റിന്റെ പേര്! അതിനടുത്തു തന്നെയുള്ള ഒരു പാറക്കെട്ടില്‍ രൂപം കൊണ്ടിരിക്കുന്ന പ്രകൃതിജന്യമായ ഒരു തുരങ്കമാണത്രെ ഈ പേരിനാധാരം! നദിക്കു നടുവില്‍ കെട്ടിയുണ്ടാക്കിയ ഒരു മരത്തിന്റെ പ്ലാറ്റ്ഫോമിലാണ് ഈ ഭോജന ശാല സ്ഥിതി ചെയ്യുന്നത്. അതൊരു റെസ്റ്റോറന്റ് മാത്രമല്ല; 80 ഓളം തരത്തില്‍ പെട്ട മത്സ്യങ്ങളെ സൂക്ഷിച്ചിരിക്കുന്ന ഒരു ഫിഷ് ഫാം കൂടിയാണ്. ഏത് വേണമെന്ന് ചുണ്ടിക്കാണിച്ചു കൊടുത്താല്‍ മാത്രം മതി! അര മണിക്കൂറിനകം കൊതിയൂറുന്ന വിഭവം തയ്യാര്‍!




എനിക്കു പ്രിയപ്പെട്ട ടോം യാം സൂപ്പിന്റെ അകമ്പടിയോടെ വന്ന വിഭവ സ‌മൃദ്ധമായ ഭക്ഷണം അതീവ രുചികരമായിരുന്നു. ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ ഫിഷ് ഫാമിലേക്ക് നീങ്ങി. മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുന്നത് കാണാന്‍. Sting Ray, Puffer തുടങ്ങിയ മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുന്നത് കൌതുകകരമായ ഒരു കാഴ്ച തന്നെ!

ഹോള്‍ ഇന്‍ ദ വോളില്‍ നിന്നും ഞങ്ങള്‍ യാത്ര തിരിച്ചു. രാവിലെ കണ്ട ബോട്ട് ജെട്ടിയില്‍ എത്തിച്ചേരാന്‍ അധികം സമയമെടുത്തില്ല. പോകും വഴി ദേവ് അദ്ദേഹത്തിന്റെ മറ്റ് അഡ്‌വെഞ്ച്വര്‍ ട്രിപ്പുകളെ പറ്റി വിശദീകരിച്ചു. ട്രെക്കിങ്ങിനും, മോണിംഗ് വാക്കിങ്ങിനും പോകണമെന്നുള്ളവര്‍ക്ക് ചൊവ്വാഴ്ചയോ, ഞായറാഴ്ചയോ ദേവിന്റെ കൂടെ കൂടാം. മറ്റു ചില ദിവസങ്ങളില്‍ നൈറ്റ് സഫാരിയുമുണ്ട്. അദ്ദേഹം ഇതിനെക്കുറിച്ചൊക്കെ വിശദമായി സ്വന്തം വെബ്സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്.
(തുടരും..)

Saturday, 21 March 2009

ലങ്കാവി - ഭാഗം 2

(ഭാഗം 1 ല്‍ നിന്നും തുടര്‍ച്ച)

ബാഗുകളൊക്കെ കാറിനകത്തു കയറ്റി. ഫ്യൂവല്‍ മീറ്ററില്‍ നോക്കിയപ്പോള്‍ പെട്രോള്‍ ഇല്ലെന്നു തന്നെ പറയാം. അടുത്തുള്ള പെട്രോള്‍ ബങ്ക് നോക്കാന്‍ വേണ്ടി മാപ്പ് തുറന്നു. ഭാഗ്യം! അടുത്തു തന്നെ ഒരെണ്ണം ഉണ്ട്. 5 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ മതി. ലങ്കാവിയിലെ എല്ലാ പെട്രോള്‍ ബങ്കുകളിലും സെല്‍ഫ് സെര്‍വീസ് ആണ്. എന്നു വെച്ചാല്‍ സ്വയം പെട്രോളടിച്ചോളണമെന്ന്! ലിറ്ററിന് വെറും 2 RM മാത്രമേയുള്ളൂ. 10 ലിറ്റര്‍ പെട്രോളുമടിച്ച് ഞാന്‍ എന്റെ ഹോട്ടല്‍ ലക്ഷ്യമാക്കി നീങ്ങി. 30 മിനിറ്റോളം ഓടിക്കണം. ദ്വീപിന്റെ വടക്കു പടിഞ്ഞാറേ തീരത്തുള്ള മുത്തിയാറ ബുറാവു ബേ റിസോര്‍ട്ടാ‍ണ് (Mutiara Burau Bay Resort) എന്റെ ലക്ഷ്യം. Mutiara Burau Bay എന്നത് ആ ബീച്ചിന്റെ പേരാണ്.
ലങ്കാവി എന്ന പേരു വന്നതിനു പുറകിലും ഒരു കഥയുണ്ട്. ചരിത്രാതീത കാലം മുതലേ പരുന്തുകളുടെ (Eagle) ഒരു വലിയ ആവാസകേന്ദ്രമായിരുന്നു ഈ പ്രദേശം. ഒരു പാട് മാ‍ര്‍ബിള്‍ ശേഖരവും ഇവിടെയുണ്ട്. മലായ് ഭാഷയില്‍ 'Helang' എന്നാല്‍ പരുന്ത് എന്നര്‍ത്ഥം. സംസ്കൃതത്തില്‍ 'Kawi' എന്നാല്‍ മാര്‍ബിള്‍ എന്നും ഈ രണ്ടു പദങ്ങള്‍ ചേര്‍ന്നാണ് 'Helangkawi' ഉണ്ടായതും, പിന്നീടതു ചുരുങ്ങി ലങ്കാവി ആയി മാറിയതും! ലങ്കാവിയുടെ ഒരു വലിയ ഭാഗത്തെ മൂന്ന് ജിയോ ഫോറസ്റ്റ് പാര്‍ക്കുകളായി തിരിച്ചിട്ടുണ്ട്. മുത്തിയാറ,തെലാഗ ഹാര്‍ബര്‍, ഓറിയെന്റല്‍ വില്ലേജ് തുടങ്ങിയ സ്ഥലങ്ങളടങ്ങുന്ന 'Machinchang Cambrian Georforest Park' ആണ് ആദ്യത്തേത്. മച്ചിന്‍‌ചാംഗ് മലനിരകളും, (Gunung Machinchang), ഒരു പാട് കാടുകളുമുള്ള ഈ പ്രദേശത്താണ് എന്റെ റിസോര്‍ട്ട്. ദ്വീപിലെ ഏറ്റവും മനോഹരമായ ബീച്ചായ താന്‍‌ജുംഗ് റു (Tanjung Rhu), കിലിം നദി (Kilim River), അതിനുചുറ്റുമുള്ള വിസ്തൃതമായ കണ്ടല്‍ക്കാടുകള്‍, മറ്റ് ആവാസ വ്യവസ്ഥകള്‍ എന്നിവയടങ്ങുന്നതാണ് രണ്ടാമത്തെ 'Kilim Karst Geoforest Park'. മൂന്നാവത്തേതാകട്ടെ, പ്രധാന ദ്വീപില്‍ നിന്നും സ്വല്പം മാറി സ്ഥിതിചെയ്യുന്ന Pulau Dayang Bunting, Pulau Tuba തുടങ്ങി അനേകം ദ്വീപുകളടങ്ങുന്ന 'Pulau Dayang Bunting Geoforest Park' ഉം. ദ്വീപിലെ തിരക്കുള്ള പ്രദേശങ്ങളായ കുവാ ടൌണ്‍ (Kuah Town), പന്തായ് സെനംഗ്, (Pantai Cenang) പന്തായ് തെന്‍‌ഗാ (Pantai Tengah) എന്നിവയൊക്കെ ഈ ജിയോ ഫോറസ്റ്റ് ഏരിയയുടെ പരിധിക്ക് പുറത്താണ്. (Pulau എന്നാല്‍ ദ്വീപ് എന്നും, Pantai എന്നാല്‍ കടല്‍ത്തീരം എന്നുമാണ് അര്‍ത്ഥം).

മാപ്പ് ഉണ്ടായിരുന്നെങ്കിലും ഒന്നു രണ്ട് സ്ഥലത്ത് നിര്‍ത്തി റിസോര്‍ട്ടിലേക്കുള്ള വഴി ചോദിക്കേണ്ടി വന്നു. ഇടയ്ക്ക് കുറേ ദൂരം ചെറിയ കയറ്റിറങ്ങളിലൂടെയുള്ള യാത്രയാണ്. ചുരങ്ങള്‍ക്ക് സമാനം. തെലാഗ ഹാര്‍ബറിനു സമീപമെത്തിയപ്പോള്‍ മനോഹരമായ ബീച്ച് ദൃശ്യമായിത്തുടങ്ങി.

ഒടുവില്‍ വലിയ ബുദ്ധിമുട്ടു കൂടാതെ റിസോര്‍ട്ടിലെത്തി. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മനോഹരമായ സ്ഥലം! എങ്ങും പച്ചപ്പ്. ഒരു കാട്ടിനു നടുവിലെന്ന പോലെ ചീവീടുകളുടെ ശബ്ദം കേള്‍ക്കാം.
കാര്‍ പോര്‍ച്ചില്‍ 'No Parking' , 'No Smoking', എന്നീ ബോര്‍ഡുകളുടെ കൂടെ മറ്റൊരു ബോര്‍ഡും എന്റെ ശ്രദ്ധയാകര്‍ഷിച്ചു. 'No Durian'! (ഡ്യൂറിയാന്‍ എന്നത് ഒരു തരം ചെറിയ ചക്കയാണ്). ചക്കയ്ക്കും വിലക്കോ? അതിന്റെ രഹസ്യം രണ്ടു ദിവസം കഴിഞ്ഞാണ് എനിക്ക് മനസിലായത്. വഴിയേ പറയാം!
ബീച്ചിനു തൊട്ടടുത്തു തന്നെയുള്ള ഒരു കബാനയാണ് ഞാന്‍ ബുക്ക് ചെയ്തിരുന്നത്. വലിപ്പമുള്ള ഒരു ഹാളും, ഒരു ക്വീന്‍ ബെഡ്‌റൂമും, ഒരു ചെറിയ ബാത്ത്‌റൂമുമടങ്ങുന്നതാണ് കബാന.
കബാനയിലേക്ക് വരുന്ന വഴി കണ്ട സ്വിമ്മിംഗ് പൂള്‍ അതിനകം എന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു! ചെറുതാണെങ്കിലും, ഭംഗിയും, വൃത്തിയുമുള്ളത്. ആദ്യം തന്നെ ചെയ്ത കാര്യവൂം അതു തന്നെയായിരുന്നു. ഒരു മണിക്കൂറോളം പൂളില്‍ ചെലവഴിച്ചു. പൂളിനു അടുത്തു തന്നെ ഒരു കോക്ക് ടെയില്‍ ബാറും, സ്പാ യുമുണ്ട്. പൂളിന്റെ ഒരു ഭാഗം കുട്ടികള്‍ക്കായി വേര്‍തിരിച്ചിരിക്കുന്നു.
8 മണിയോടെ പൂള്‍ അടച്ചു. അതിനു ശേഷം ഞാന്‍ ബീച്ചിലേക്ക് നടന്നു. മുത്തിയാറ ബീച്ചില്‍ കടല്‍ ശാന്തമാണ്. പുഴയിലെ ഓളങ്ങള്‍ പോലെ ചെറിയ തിരകള്‍ മാത്രം. (കോഴിക്കോട്ടെ കാപ്പാട് കടപ്പുറം സന്ദര്‍ശിച്ചവര്‍ ഇതു ശ്രദ്ധിച്ചിരിക്കും). ഒരു വശത്ത് ബെര്‍ജായ റിസോര്‍ട്ടിന്റെ മനോഹരമായ ഷാലെകള്‍ നിര നിരയായി കിടക്കുന്നു.
കുറച്ചു നേരം കടല്‍ക്കരയില്‍ മലര്‍ന്നു കിടന്നു. തെളിമയാര്‍ന്ന ആകാശം.. നേര്‍ത്ത നിലാവ്.. തല ചെരിച്ചു നോക്കിയപ്പോള്‍ തിരക്കിട്ടോടിപ്പോകുന്ന കുറേ ഞണ്ടുകള്‍..

നല്ല ദാഹം.. വിശപ്പും. തിരിച്ചു മുറിയിലെത്തി ഫ്രിഡ്ജ് തുറന്നു നോക്കി. കുറേ ട്രോപിക്കല്‍ ഡ്രിങ്ക്സ്.. സിംഗപ്പൂരിന്റെ സ്വന്തം ടൈഗര്‍ ബീയര്‍.. വേറെ കാര്യമായി ഒന്നുമില്ല. ഏതായാലും ഭക്ഷണം പുറത്തു നിന്ന് കഴിക്കാനാണല്ലോ തീരുമാനിച്ചിരിക്കുന്നത്. ഇറങ്ങുക തന്നെ. 'തലയേക്കാള്‍ പ്രധാനം വയറു തന്നെ!' എന്നു ചിന്തിക്കുന്ന കൂട്ടത്തിലായതിനാല്‍ ഇവിടെ കിട്ടുന്ന ഭക്ഷണത്തിന്റെ സവിശേഷതകളെപ്പറ്റിയൊക്കെ ഞാന്‍ നേരത്തെ റിസേര്‍ച്ച് ചെയ്തിരുന്നു! കാറുമെടുത്ത് പുറത്തിറങ്ങി. ഹാര്‍ബറിന്റെ പരിസരത്ത് കുറേ റെസ്റ്റോറന്റുകളും (Restoran), ഷോപ്പിംഗ് സൌകര്യവുമുണ്ട്. ലങ്കാവി ദ്വീപ് മൊത്തം ഡ്യൂട്ടി ഫ്രീ ആണെന്നറിയാമോ?

ആദ്യം കണ്ട കടയില്‍ കയറി ഒരു ഐറിഷ് ക്രീമും, ജാക്ക് ഡാനിയല്‍സ് വിസ്കിയും വാങ്ങി. ഹാര്‍ബറിന്റെ വശത്തു മുഴുവന്‍ റെസ്റ്റോറന്റുകളാണ്. ചൈനീസ്, തായ്, റഷ്യന്‍, ഇറ്റാലിയന്‍, മെക്സിക്കന്‍ എന്നു തുടങ്ങി ഒരു വിധം എല്ലാ തരത്തിലുമുള്ള ക്വിസീന്‍ അവിടെ ലഭ്യമാണ്. ഹൃദ്യമായ ചിരിയോടെ 'മിലി' എന്ന സ്ത്രീ അവരുടെ 'Pulau Pulau' എന്ന ചൈനീസ് റെസ്റ്റോറന്റിലേക്ക് എന്നെ സ്വാഗതം ചെയ്തു. ഒരു നീണ്ട മെനു മുമ്പില്‍ വന്നു. മിക്ക നാമങ്ങളും അപരിചിതം... ഈസ്റ്റ് ഏഷ്യയില്‍ വന്നാല്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഒരു സാധനമുണ്ട്. ടോം യാം സൂപ്പ് (Tom Yam). സീ ഫുഡോ, ചിക്കനോ ആവാം ഫ്ലേവര്‍. അതി രുചികരം! മെയിന്‍ ഡിഷിനു വേണ്ടി അര മണിക്കൂറോളം മെനുവിനു മുകളില്‍ ചെലവഴിച്ച എനിക്ക് ഒടുവില്‍ മിലിയുടെ സഹായം തന്നെ വേണ്ടി വന്നു. സീ ഫുഡ് മാത്രം മതി എന്നുള്ള വാശിയില്‍ ആയിരുന്നു ഞാന്‍. ഒടുവില്‍ ഒരു സ്ക്വിഡ് ഡീപ്പ് ഫ്രൈയും, ഗോള്‍ഡന്‍ പ്രോണ്‍സും, റൈസ് ന്യൂഡില്‍‌സും ഓര്‍ഡര്‍ ചെയ്തു. എല്ലാം ഒന്നിനൊന്നു സ്പൈസി! ഒരു മണിക്കൂറോളമെടുത്ത് വിശാലമായിട്ടു തന്നെ കഴിച്ചു തീര്‍ത്തു. ഹാര്‍ബറില്‍ യോട്ടുകള്‍ (Yacht) നിര നിരയായി നിര്‍ത്തിയിട്ടിരിക്കുന്നു. മിക്കവയും ഫിഷിംഗ് യോട്ടുകളാണ്. ആ നിലാവത്ത് കാന്‍ഡില്‍ ലൈറ്റിന്റെയും നിലാവിന്റെയും വെളിച്ചത്തില്‍ തുറന്ന അന്തരീക്ഷത്തില്‍, ശുദ്ധവായു ശ്വസിച്ചു കൊണ്ട് കടല്‍ത്തീരത്തിരുന്ന് കഴിച്ച ആ അത്താഴം പോലെ ഞാന്‍ ആസ്വദിച്ചു ഭക്ഷണം കഴിച്ച അവസരങ്ങള്‍ കുറവാണ്!

തിരിച്ചു റിസോര്‍ട്ടിലെത്തിയതും ഞാന്‍ കിടക്കയിലേക്ക് വീണു. ദിവസം മുഴുവന്‍ നീണ്ട യാത്രയും, വയറു നിറച്ചു കഴിച്ച ഭക്ഷണവും എന്നെ ക്ഷീണിതനാക്കിയിരുന്നു.

(തുടരും..)

Thursday, 19 March 2009

ലങ്കാവി - ഭാഗം 1

The world is a book. And those who do not travel read only a page" - Saint Augustine

സൌത്ത് ഈസ്റ്റ് ഏഷ്യ എന്നെ എപ്പോഴും കൊതിപ്പിച്ചിരുന്ന ഒരു പ്രദേശമാണ്. പ്രകൃതി ഭംഗി കൊണ്ടു മാത്രമല്ല; ചരിത്രപരമായും സാംസ്കാരികപരമായും ഇവിടുത്തെ രാജ്യങ്ങള്‍ മറ്റ് ലോക രാജ്യങ്ങളില്‍ നിന്നു ഒരു പാട് വ്യത്യസ്തമാണ്. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് കൂട്ടുകാരെല്ലാം ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറന്നപ്പോള്‍ ഞാന്‍ സിംഗപ്പൂരിലോ, മലേസ്യയിലോ ഒരു ജോലിക്കായി ശ്രമിക്കുകയായിരുന്നു. (അത് നടക്കാത്ത സ്വപ്നമായി അവശേഷിച്ചു എന്നത് വേറെ കാര്യം!). എങ്കിലും ഒരു വട്ടമെങ്കിലും അവിടം സന്ദര്‍ശിക്കുക എന്നത് ഒരു സ്വപ്നമായി കൊണ്ടു നടക്കുകയായിരുന്നു.

സാധാരണയായി അമിത ജോലി സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ഞാന്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. ലീ‍വ് എടുത്ത് എവിടെയെങ്കിലും പോകുക! അങ്ങനെ ഒരു ഹോളിഡേ മൂഡില്‍ ഇരിക്കുമ്പോഴാണ് ട്രിപ് അഡ്‌വൈസര്‍ എന്ന വെബ് സൈറ്റ് വഴി ഞാന്‍ മലേസ്യയുടെ ഭാഗമായ ലങ്കാവി ദ്വീപിനെ (Pulau Langkawi) പ്പറ്റി അറിയുന്നത്. സത്യത്തില്‍ ഇത് ഒരു ദ്വീപല്ല; 99 ദ്വീപുകള്‍ ചേര്‍ന്ന ഒരു ദ്വീപ സമൂഹമാണ്. കേദ (Kedah) സ്റ്റേറ്റിന്റെ ഭാഗമായ ഈ ദ്വീപുകള്‍ മലേസ്യയുടെ വടക്കു പടിഞ്ഞാറന്‍ തീരത്തു നിന്നും ഏതാണ്ട് 30 കിലോമീറ്റര്‍ മാറി ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്നു. ഒരു കാലത്ത് മലാക്കന്‍ കടലിടുക്കിലെ (Strait of Malacca) കടല്‍ക്കൊള്ളക്കാരുടെ താവളമായിരുന്ന ഈ ദ്വീ‍പ് ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്. അതിമനോഹരമായ കടല്‍ത്തീരങ്ങളാലും പ്രകൃതി ഭംഗിയാലും അനുഗ്രഹീതമായ ഈ സ്ഥലത്തെപ്പറ്റി യാത്രാപ്രിയരായ ചില സഹപ്രവര്‍ത്തകരോട് ചോദിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം. പലരും അങ്ങനെ ഒരു സ്ഥലത്തെ പറ്റി കേട്ടിട്ടില്ല! കേട്ടവരാകട്ടെ അവിടെ പോയിട്ടുമില്ല. ഏതായാലും ഇന്റര്‍നെറ്റ് വഴിലഭിച്ച അറിവു വെച്ച് ഞാന്‍ അവിടെ പോകാന്‍ തന്നെ തീരുമാനിച്ചു. ഒരാഴ്ച ചെലവിട്ട് കിട്ടാവുന്നിടത്തു നിന്നൊക്കെ ലങ്കാവിയെപ്പറ്റി ലേഖനങ്ങളും റിവ്യൂകളും സംഘടിപ്പിച്ച് വായിച്ചു. എന്റെ തീരുമാനം ശരി വെക്കുന്നതായിരുന്നു എല്ലാം.
ഇനി യാത്രക്കായി ഒരുങ്ങണം. ആദ്യം ഏതെങ്കിലും ട്രാ‍വല്‍‌ ഏജന്‍സിയുടെ പാക്കേജ് മുഖേന പോകാനായിരുന്നു പ്ലാന്‍. ഒന്നു രണ്ടു ഏജന്‍സികളില്‍ അന്വേഷിച്ചപ്പോള്‍ അന്യായമായ ചാര്‍ജ് ആണ് അവരീടാക്കുന്നതെന്നു മനസിലായി. എങ്കില്‍ എന്തു കൊണ്ട് എനിക്കു സ്വയം പ്ലാന്‍ ചെയ്തു കൂടാ? ഒരു റിസ്ക് ഉണ്ടാവുമ്പോളല്ലേ എല്ലാത്തിലും ഒരു രസമുള്ളൂ!

ആദ്യം വേണ്ടത് വിസ. ലാംസി പ്ലാസയ്ക്കു സമീപമുള്ള മലേസ്യന്‍ കോണ്‍സ്യുലേറ്റിലാണ് സന്ദര്‍ശക വിസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതിനായി ആദ്യം യാത്രാ ടിക്കറ്റുകളും, ഹോട്ടല്‍ ബുക്കിങ്ങിന്റെ ഡീറ്റയില്‍‌സും, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള No Objection Letter ഉം സംഘടിപ്പിക്കണം. ലെറ്റര്‍ രണ്ട് ദിവസത്തിനകം കിട്ടി. ഗൂ‍ഗിള്‍ എര്‍ത്തിന്റെയും, സന്ദര്‍ശകരുടെ റിവ്യൂകളുടെയും സഹായത്താല്‍ ഹോട്ടലും ബുക്ക് ചെയ്തു. ഇനി ഫ്ലൈറ്റ് ടിക്കറ്റുകളാണ്. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഏറ്റവും ചീപ്പ് ആയ ടിക്കറ്റ് തന്നെ ബുക്ക് ചെയ്തു. വിസ കിട്ടാന്‍ വെറും ഒരു ദിവസമേ എടുത്തുള്ളൂ. രണ്ടു ദിവസം ചിലവഴിച്ച് പോകേണ്ട സ്ഥലങ്ങളൊക്കെ അടയാളപ്പെടുത്തി വിശദമായ ഒരു മാപ്പും, ട്രാവല്‍ പ്ലാനും തയ്യാറാക്കി. 3 ദിവസത്തെ പ്ലാന്‍. ഇനി ബാക്കിയുള്ളത് ഷോപ്പിംഗ് ആണ്. കുറച്ചു കാഷ്വല്‍ ഡ്രെസ്സുകള്‍, സ്വിമ്മിംഗ് കോസ്റ്റ്യൂം, സണ്‍ സ്ക്രീന്‍ ലോഷന്‍ പിന്നെ ഒരു ജോഡി ഫ്ലിപ് ഫ്ലോപ്. കഴിഞ്ഞു!

ഓഗസ്റ്റ് 14 ആണ് യാത്രാദിനം. എന്റെ യാത്ര ആരംഭിക്കുന്നത് ഷെയ്ക്ക് സായിദ് റോഡിലെ ചെല്‍‌സി ടവറില്‍ നിന്നുമാണ്. അവിടെയാണ് എനിക്കു യാത്ര ചെയ്യേണ്ട എത്തിഹാദ് എയര്‍വേയ്‌സിന്റെ ഓഫീസ്. അബുദാബിയില്‍ നിന്നാ‍ണ് ഫ്ലൈറ്റെങ്കിലും ദുബായില്‍ സിറ്റി ചെക്ക് ഇന്‍ സൌകര്യം ഉണ്ട്. ചെക്ക് ഇന്‍ കഴിഞ്ഞ ശേഷം അവരുടെ ബസ്സില്‍ അബുദാബി എയര്‍പോ‍ര്‍ട്ടില്‍ വന്നിറങ്ങി. പുലര്‍ച്ചെ 2.45 നാണ് ക്വാല ലം‌പൂരിലേക്കുള്ള എന്റെ ഫ്ലൈറ്റ്. ഇനിയും ഇഷ്ടം പോലെ സമയമുണ്ട്. വെക്കേഷന്‍ സമയമായതു കൊണ്ടാണെന്നു തോന്നുന്നു, ചെക്ക് ഇന്‍ കൌണ്ടറുകളിലൊക്കെ നല്ല തിരക്ക്. മാത്രമല്ല, ദീര്‍ഘ ദൂര വിമാനങ്ങള്‍ മിക്കവയും പുറപ്പെടുന്നത് പാതിരാത്രിയാണ്. ദുബായില്‍ വെച്ച് ചെക്ക് ഇന്‍ ചെയ്തത് നന്നായെന്ന് എനിക്കു തോന്നി. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ പതുക്കെ അകത്തേക്ക് ഊളിയിട്ടു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ഒക്കെ കഴിഞ്ഞ് ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ എത്തി. മുമ്പില്‍ കണ്ട ഒരു കറന്‍സി എക്സ്‌ചേഞ്ച് കൌണ്ടറില്‍ നിന്നും കയ്യിലുള്ള ദിര്‍ഹമൊക്കെ യു.എസ്. ഡോളറാക്കി മാറ്റി. ആവശ്യമുള്ളപ്പോള്‍ ലോക്കല്‍ കറന്‍സി ആക്കിയാല്‍ മതിയല്ലോ. താഴത്തെ നിലയില്‍ മുഴുവന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് ആണ്. പ്രത്യേകിച്ചൊന്നും വാങ്ങാനില്ലായിരുന്നെങ്കിലും, സമയം കളയാന്‍ വേണ്ടി ഞാന്‍ ഷോപ്പുകള്‍ കയറിയിറങ്ങി നടന്നു. ഒടുവില്‍ എന്റെ ഫ്ലൈറ്റ് അനൌണ്‍സ്‌മെന്റ് വന്നു.

യാത്ര ആരംഭിച്ചു. ക്വാല ലം‌പൂരില്‍ എത്താന്‍ ഇനിയും 7മണിക്കൂര്‍ എടുക്കും. രണ്ട് കോണ്യാക് കഴിച്ച് ഒന്നു മയങ്ങാന്‍ തുടങ്ങിയപ്പോഴേക്കും അടുത്ത സീറ്റില്‍ നിന്ന് ഒരു കൊച്ചു കുഞ്ഞ് നിര്‍ത്താതെ കരച്ചില്‍ തുടങ്ങി. ഇന്നിനി ഉറക്കം കിട്ടില്ലെന്ന് മനസ്സിലായി. മുമ്പിലെ ടി വി സ്ക്രീനിലെ സിനിമകള്‍ പരിശോധിച്ചപ്പോള്‍ ഒട്ടു മിക്കതും കണ്ടവയാണ്. എനിക്ക് ഒരുപാട് ഇഷ്ടമായ Gone with the wind എന്ന ചിത്രം കണ്ടു തുടങ്ങി. പകുതി വഴിക്കെപ്പൊഴോ ഞാന്‍ ഉറങ്ങി.

ക്വാല ലം‌പൂരിലെ റണ്‍‌വേയില്‍ വിമാനം ഇടിച്ചിറങ്ങിയപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. ലോക്കല്‍ സമയം ഉച്ച തിരിഞ്ഞ് 12.30. ഇമിഗ്രേഷനും, ബാഗേജ് കലക്ഷനും കഴിഞ്ഞു. ഇനി ഡൊമെസ്റ്റിക് ടെര്‍മിനലിലേക്ക് പോകണം. അവിടെ നിന്നാണ് ലങ്കാവിയിലേക്കുള്ള മലേസ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം പുറപ്പെടുന്നത്.. ഇന്റര്‍ ടെര്‍മിനല്‍ കോച്ചിന്റെ സഹായത്താല്‍ 2 മിനുട്ടു കൊണ്ട് ഡൊമെസ്റ്റിക് ടെര്‍മിനലില്‍ എത്തി. എന്റെ ഫ്ലൈറ്റിന്റെ സമയം ആയിരിക്കുന്നു. കയ്യിലുള്ള കുറച്ചു ഡോളര്‍ മലേസ്യന്‍ റിംഗറ്റിലേക്ക് മാറ്റി. (1 റിംഗറ്റ് (RM) = ഏകദേശം 12 രൂപ). സെല്‍ഫ് ചെക്ക് ഇന്‍ ഉണ്ടായിരുന്നത് കൊണ്ട് വൈകാതെ വിമാനത്തിലെത്തി. യാത്രയ്ക്ക് വെറും 50 മിനുട്ട് മാത്രമേ എടുത്തുള്ളൂ. വിമാനത്തിലിരുന്നു കൊണ്ട് ഞാന്‍ താഴെയുള്ള കടലിന്റെയും കൊച്ചു ദ്വീപുകളുടെയും ഭംഗി ആസ്വദിച്ചു.

വളരെ ചെറിയ ഒരു എയര്‍പോര്‍ട്ടാണ് ലങ്കാവിയിലേത്. പുറത്തിറങ്ങിയതും ശുദ്ധമായ തണുത്ത വായു എന്റെ മുഖത്തേക്കടിച്ചു. ഓക്സിജന്‍! കൂടെ ഇറങ്ങിയവരൊക്കെ എയര്‍പോര്‍ട്ടിന്റെയും ദൂരെയുള്ള മലനിരകളുടെയും ഫോട്ടോ എടുക്കുകയാണ്. ഞാനും എന്റെ ക്യാമറ തുറന്നു. എയര്‍ഫീല്‍ഡില്‍ വെച്ച് ഫോട്ടോ എടുക്കുന്നതു കൊണ്ട് ഇവിടെ പ്രശ്നമില്ലെന്നു തോന്നുന്നു. ഷാര്‍ജ എയര്‍സൈഡില്‍ ഒരു ഫോട്ടോ എടുക്കാനുള്ള പെര്‍മിഷനു വേണ്ടി രണ്ടാഴ്ചയോളം നെട്ടോട്ടമോടിയത് ഞാന്‍ ഓര്‍ത്തു!



മുമ്പിലുള്ള ചെറിയ കെട്ടിടമാണ് ടെര്‍മിനല്‍. 'സലാമത് ദതംഗ്' (Salamat Datang - Welcome) എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതി വെച്ചിരിക്കുന്നു.

എയര്‍പോര്‍ട്ട് ഏതാണ്ട് വിജനമാണ്. ബാഗുകള്‍ എടുത്തു കൊണ്ട് പുറത്തേക്കുള്ള വാതില്‍ ലക്ഷ്യമാക്കി നീങ്ങി. ആദ്യത്തെ ലക്ഷ്യം വാടകയ്ക്ക് ഒരു കാര്‍ എടുക്കുക എന്നതാണ്. ലങ്കാവിയില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഇല്ലെന്നു തന്നെ പറയാം. ആകെ ഉള്ളത് ടാക്സി ആണ്. ഒരു പാട് സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങാനുള്ളതിനാല്‍ ടാക്സി മുതലാവില്ല! പുറത്തേക്കുള്ള കവാടത്തിനടുത്തു തന്നെ നിരവധി Rent a Car കൌണ്ടറുകളുണ്ട്. ഏതെങ്കിലും ഒരു രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് കാണിച്ചാല്‍ കാര്‍ വാടകയ്ക്ക് കിട്ടും. ഒരാളുമായി വില പേശലിനൊടുവില്‍ ദിവസത്തേക്ക് 70 RM നിരക്കില്‍ ഒരു Proton Waja കാര്‍ സംഘടിപ്പിച്ചു. ഓട്ടോമാറ്റിക് ആണ്. റൈറ്റ് ഹാന്‍ഡ് ഡ്രൈവ്. 3 ദിവസത്തേക്ക് ഇത് ധാരാളം.ഇതിലും ചീപ്പ് ആയി ബൈക്കും അതേ കൌണ്ടറില്‍ കിട്ടും. പക്ഷേ, അപ്രതീക്ഷിതമായി മഴ പെയ്യുന്ന കാലാവസ്ഥയുള്ള ലങ്കാവിയില്‍ ബൈക്കില്‍ പോകാതിരിക്കുന്നതാണ് ഉചിതം. ഈ കൌണ്ടറുകളില്‍ നിന്നു തന്നെ ലങ്കാവിയുടെ മാപ്പുകളും, ഇന്‍ഫോര്‍മേഷന്‍ ബ്രോഷറുകളും കിട്ടും.

(തുടരും.. കൂടുതല്‍ ചിത്രങ്ങളോടെ...)